തിരുവനന്തപുരം-എറണാകുളം പാതയില്‍ തിങ്കള്‍ മുതല്‍ സ്പെഷ്യല്‍ ട്രെയിനായി വേണാട്, നാല് സ്റ്റോപ്പുകള്‍ മാത്രം

സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ ആറ് സ്പെഷ്യല്‍ സര്‍വീസുകളാണ് തുടങ്ങുക.യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. എറണാകുളം-തിരുവനന്തപുരം പാതയില്‍ നാളെ മുതല്‍ എല്ലാ ദിവസവും സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06302) 12.30-ന് എറണാകുളത്ത് എത്തും.

എറണാകുളത്തുനിന്ന്‌ ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. വേണാട് എക്സ്‌പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്‌പ്രസ്‌ കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നുമുതല്‍ ഒമ്ബതുവരെ ഈ സമയക്രമം തുടരും. തിരുവനന്തപുരം, എറണാകുളം എന്നിവ കൂടാതെ കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകള്‍.

10 മുതല്‍ മംഗള എക്സ്‌പ്രസിന്റെ മണ്‍സൂണ്‍ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 5.15ന് പുറപ്പെടുന്ന തീവണ്ടി 9.45ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. ഒരു എസി ചെയര്‍കാറും 18 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളില്‍ തിരുവനന്തപുരം ഡിവിഷനിലെ 11 റിസര്‍വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല.