നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം, മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തും: ഗതാഗത മന്ത്രി

തിരുവനന്തപുരം: പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ജലഗതാഗതം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തിയായിരിക്കും സര്‍വീസ് നടത്തുക. എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുന്‍കരുതലുകള്‍ എടുക്കുമെന്ന് എ കെ ശശീന്ദ്രന്‍ അറിയിച്ചു.

രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സര്‍വീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാര്‍ജാവും ഈടാക്കുക.

അതേസമയം, മൂന്നാം ഘട്ട ലോക്ഡൗണ്‍ കാലത്ത് അനുവദിച്ച കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 12 ദിവസം ഓടിയപ്പോള്‍ കെഎസ്ആര്‍ടിസിക്ക് 6 കോടി 27 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ഇന്ന് മുതല്‍ സമീപ ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമീപ ജില്ലകളിലേക്ക് പൊതുഗതാഗത സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.