വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15 കഴിഞ്ഞ് തുറന്നേക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന സൂചന നല്‍കി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാര്‍ച്ച്‌ 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ സ്‌കൂളുകളായിരിക്കും ആദ്യം തുറക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളുകളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവയും ഏര്‍പ്പെടുത്തും. ഓഗസ്റ്റ് 15ന് മുമ്ബുതന്നെ സിബിഎസ്‌ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്‌ഇ പരീക്ഷകളും ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.