തിരുവനന്തപുരത്ത് കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് മുങ്ങിയത് മദ്യത്തിന് വേണ്ടി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ആനാട് സ്വദേശി മുങ്ങിയത് മദ്യത്തിന് വേണ്ടിയാണെന്ന് പ്രാഥമിക വിവരം. മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്ബ് ഇയാള്‍ ആസ്പത്രിയില്‍നിന്നു കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജില്‍നിന്നു ലഭിക്കുന്ന സൂചന.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് കയറി ആനാട് എത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പഞ്ചായത്തു പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് ആനാട് ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രോഗി പറഞ്ഞു.

പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ മെഡിക്കല്‍ കോളേജ് അധികൃതരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. യുവാവുമായി സമ്ബര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയയന്തിര നടപടി ആരംഭിച്ചു കഴിഞ്ഞതായും കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.