24 മണിക്കൂറില്‍ രോഗികള്‍ പതിനായിരത്തോളം; മരണം 7, 745

ദില്ലി: 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മരണസംഖ്യ 7745 ആയി. 1,35,206 രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,33,632 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് വിവിധ സംസ്ഥാങ്ങളില്‍ ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ ആശങ്കയേറുകയാണ്. 88,528 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗബാധിതരാവുന്നവരുടെ എണ്ണം പ്രതിദിനം ഉയരുന്നത് ആരോഗ്യപ്രവ്രത്തരില്‍ ആശങ്ക ഉയര്‍ത്തുകയാണ്. 3,169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 40,957 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 44,384 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാന
ത്തുള്ള തമിഴ്‌നാട്ടില്‍ മരണസംഖ്യ 307 ആയി. 1,685 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 34,914 ആയി ഉയര്‍ന്നു. ചെന്നൈയില്‍ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേര്‍ മരിച്ചു.

അതേസമയം, ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1,366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഈ കണക്ക് രാജ്യതലസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയില്‍ ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.