വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഓർത്തഡോക്സ് വൈദികൻ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു

റോയ് മാത്യു

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു.

തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ നിന്ന് ഡൽഹിയിൽ താമസിക്കുന്ന 26കാരിയായ മലയാളിപെണ്‍കുട്ടിക്ക് ഇനിയും മോചനം തേടാനായിട്ടില്ല..കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് പിതാവ് കോവിഡ് മൂലം മരിച്ചുവെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് അവൾക്ക് ലഭിച്ചു. ആ സമയത്ത് അമ്മയും ഈ മകളും അവരുടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അവര്‍ താമസിക്കുന്ന കോളനിയില്‍ ഈ കുടുംബം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലുമായിരുന്നു. ഡല്‍ഹി പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായ പിതാവിന്റെ മരണം ആ പെണ്‍കുട്ടിയെ പലതും തിരിച്ചറിയാന്‍ പ്രേരിപ്പിച്ചു.

പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് അവള്‍ ആദ്യം വിളിച്ചത് അവര്‍ അംഗങ്ങളായ ഓര്‍ത്തഡോക്‌സ് ഇടവക വികാരിയെയാണ്. അതിന് ശേഷമാണ് സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കൂടപിറപ്പിനെ പോലും വിളിച്ചത്. പത്ത് ദിവസമായി ക്വാറന്റൈനിലിരിക്കുന്ന അവരെ സഹായിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഏക പ്രതീക്ഷയെന്ന നിലയിലാണ് മലയാളിയായ ഇടവക വികാരിയെ വിളിക്കുന്നത്. അയാളുടെ മറുപടി ഈ പെണ്‍കുട്ടിയെ ഞെട്ടിച്ചുകളഞ്ഞു.-‘ എനിക്ക് വരാന്‍ പറ്റില്ല, പപ്പായക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം,’. ഈ മറുപടി കേട്ട് ഞെട്ടിതരിച്ച് നിന്ന കുടുംബത്തിന് ബന്ധുവിന്റെ വക മറ്റൊരു പ്രഹരവും കേള്‍ക്കേണ്ടി വന്നു. അവരുടെ അടുത്ത ബന്ധുവിനെ പെണ്‍കുട്ടിയുടെ മാതാവ് ഫോണില്‍വിളിച്ച് ആശുപത്രിയില്‍ നിന്ന് മൃതശരീരം ഏറ്റുവാങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിഷ്‌കരുണം അവരുടെ ആവശ്യം നിഷേധിച്ചു.

അങ്ങനെ പെരുമഴയത്ത് ഒറ്റപ്പെട്ടുപോയ അവസ്ഥയിലെത്തിയ കുടുംബത്തെ സഹായിക്കാനെത്തിയത് ഡല്‍ഹി പോലീസ് മാത്രമാണ്. ആശുപത്രിയില്‍ പോയി മൃതദേഹം ഏറ്റുവാങ്ങാനുള്ള സൗകര്യങ്ങള്‍ പോലീസ് ചെയ്ത് കൊടുത്തു. അയല്‍വാസികളുടെ പരിഹാസം കഴിഞ്ഞ പത്ത് ദിവസമായി കേട്ടിരുന്ന അവരെ സഹായിക്കാനാരും മുന്നോട്ട് വന്നില്ല. സഹായം തേടി സമീപിച്ച എല്ലാ അയല്‍വാസികളും ആ അമ്മയ്ക്കും മകള്‍ക്കും നേരെ വാതില്‍ കൊട്ടിയടച്ചു.

എങ്ങനെ സംസ്‌കാരം നടത്തുമെന്ന് ഒരു എത്തുംപിടിയുമില്ലാതിരുന്ന അമ്മയും മകളും ഒരുവിധത്തില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന ലോക് നായക് ജയപ്രകാശ് ആശുപത്രിയിലെത്തി. എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ ഒരു എത്തുംപിടിയുമുണ്ടായിരുന്നില്ല. ഏതെങ്കിലും ശ്മശാനത്തില്‍ ഇടംകിട്ടുമോയെന്ന് പോലും ഭയമുണ്ടായിരുന്നു. ഒരു വൈദികന്റെ സാന്നിധ്യത്തില്‍ തന്റെ പിതാവിന് പ്രാര്‍ത്ഥനകളോടെ സംസ്‌കാര ശുശ്രൂശകള്‍ ലഭിക്കുമോയെന്ന് അവര്‍ പലരോടും ചോദിച്ചു. ആര്‍ക്കും അതിനൊരു ഉത്തരം പറയാന്‍ കഴിഞ്ഞില്ല.

ഏതാണ്ട് അഞ്ച് മണിയോടെ സംസ്‌കാരത്തിനായി കോവിഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു. പക്ഷേ, സെമിത്തേരിയിലേക്ക് മൃതദേഹം എത്തിക്കാനുള്ള സൗകര്യമോ, സ്റ്റാഫിനെയോ ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ല. ഒരാംബുലന്‍സില്‍ അനാഥനെ പോലെ ആ മൃതദേഹം ഏതോ ഒരു ശ്മശാനത്തിലേക്ക് കൊണ്ട് പോയി. അമ്മയും മകളും ഒരു ഓല ടാക്‌സിയില്‍ ആംബുലന്‍സിനെ പിന്തുടര്‍ന്നു. പക്ഷേ, ടാക്‌സി ഡ്രൈവര്‍ ശ്മശാനമെത്തുന്നതിന് ഒരു കിലോമീറ്റര്‍ പിറകില്‍ അവരെയിറക്കി. ശ്മശാനം വരെ പോകാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. നടന്നും ഓടിയും ഒരുവിധത്തില്‍ അവര്‍ രണ്ടുപേരും ശ്മശാനത്തിലെത്തി. അങ്ങനെ ആരും സഹായത്തിനില്ലാത്ത അവസ്ഥയില്‍ അവരുടെ ഒരു പരിചയക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹുസൈന് ആ പെണ്‍കുട്ടി ഫോണ്‍ ചെയ്ത് തന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞു. ബന്ധുക്കളും പരിചയക്കാരും കൈവിട്ട അവരോട് അലിവ് തോന്നിയ അയാള്‍ ശ്മശാനത്തില്‍ പാഞ്ഞെത്തി.

ക്രിസ്ത്യാനികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന മംഗോല്‍പുരിയിലെ ബുദ്ധവിഹാര്‍ ശ്മശാനത്തില്‍ എത്തപ്പെട്ട അവിടെ അവര്‍ കണ്ടത് അനേകം ഹിന്ദു-മുസ്ലീം സംസ്‌കാര ചടങ്ങുകള്‍ നടക്കുകയാണപ്പോള്‍. ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തുമെന്നോര്‍ത്ത് വിഷമിച്ചിരിക്കെ ഒരു ദൈവദൂതനെ പോലെ ആ വഴി വന്ന വടക്കേ ഇന്ത്യക്കാരനായ ഒരു പാസ്റ്റര്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്നേറ്റു. അയാള്‍ ബൈബിളിലെ ചില വാക്യങ്ങള്‍ വായിച്ച് തന്റെ പിതാവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ആ ശ്മശാനത്തിലെ സഞ്ജയനെന്ന കുഴിവെട്ടുകാരന്‍ 12 അടി താഴ്ചയുള്ള കുഴിവെട്ടി. മൃതദേഹം കുഴിയിലേക്കിറക്കിവെക്കാന്‍ ഹുസൈനും സഞ്ജയനും ആ പാസ്റ്ററും മാത്രമാണുണ്ടായത്. മതങ്ങളേക്കാള്‍ തന്നെ സഹായിച്ചത് ദൈവമയച്ച ഈ രണ്ട് മൂന്ന് പേര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തന്റെ പിതാവ് സ്വര്‍ഗ്ഗത്തിലേക്കാണ് പോയതെന്ന് വിശ്വിസിക്കുന്നെന്ന് ആ പെണ്‍കുട്ടി പറഞ്ഞു.

തന്റെ ഇടവകയില്‍ ഇത്തരമൊരു സംഭവം ആയതുകൊണ്ട് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അതിലുപരി ജീവഭയവും ഉണ്ടായിരുന്നു. ഇനിയുള്ള മരണാനന്തര ചടങ്ങുകള്‍ ആചാരപ്രകാരവും സഭാവിശ്വാസവുമനുസരിച്ചും നടത്തികൊടുക്കാമെന്ന് ഇടവക വികാരി ഫാദര്‍ ജോണ്‍സണ്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ദുരന്ത വേളയിൽ അവർക്കൊപ്പം നിൽക്കാതിരുന്ന ഇയാളുടെ പ്രാർത്ഥന ഈ ആർക്ക് വേണം?

കോവിഡെന്ന് കേട്ടപ്പോള്‍ ഒളിച്ചോടിപ്പോയ പുരോഹിതനുള്‍പ്പെട്ട അതേ സഭയിലെ മനുഷ്യസ്‌നേഹിയായ മറ്റൊരു വൈദികന്‍ ചെയ്ത നന്മനിറഞ്ഞതും ധീരവുമായ സമീപനമുണ്ടായത് അങ്ങ് ദുബായിലാണ്. മാതൃകാപരമായ ആ നടപടിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.
ദൽഹിയിലെ ഓർത്തഡോക്സ് പളളിയിലെ അംഗം മരിച്ച അതേ ദിവസമാണ്
ദുബായ് സെൻ്റ് തോമസ് ഇടവകയിലെ കുര്യന്‍ വര്‍ഗ്ഗീസെന്ന വ്യക്തി മരിച്ചത്.

സംസ്‌കാരവേളയില്‍ ബന്ധുക്കളോ, സ്വന്തക്കാരോ അധികമുണ്ടായിരുന്നില്ല. കോവിഡ് മാനദണ്ഡ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുള്ളതുകൊണ്ട് അധികം പേര്‍ക്ക് സംസ്‌കാരത്തില്‍ പങ്കെടുക്കാനായില്ല.മരിച്ച വ്യക്തിയോടുള്ള ആദരവായിട്ടാണ് ഏറ്റവും മാന്യമായി സംസ്കാര ചടങ്ങുകൾ നടത്തുന്നതും അവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നതെന്നും ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പറഞ്ഞു. ഈ ദുരിത കാലം അതിജീവിക്കാൻ ഭിന്നതകൾ മറന്ന് നമ്മൾ ഒന്നിച്ചു നിൽക്കണമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.

കുഴിവെട്ടുന്നത് മുതല്‍ മൂടുന്നത് വരെയുള്ള എല്ലാ ശ്രമങ്ങള്‍ക്കും നൈനാന്‍ ഫിലിപ്പ് മുമ്പിലുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അച്ചൻ മൺവെട്ടി ഉപയോഗിച്ച് മണ്ണുവാരിയിട്ട് കുഴി മൂടുന്ന വീഡിയോ വൈറലാണ്

അദ്ദേഹത്തിനൊപ്പം സഹവികാരി ഫാദര്‍ സിബു തോമസും ആ ശ്രമത്തിലുണ്ട്.കോ വിഡ് കാലത്ത് ദുബായി സെൻ്റ് തോമസ് പള്ളിയിൽ സംഭവിച്ച ആദ്യ മരണമായിരുന്നു കുര്യൻ വർഗീസിൻ്റേത്.
അസാധാരണമെന്ന് തോന്നാവുന്ന വൈദികരുടെ ഈ പ്രവര്‍ത്തനം വിശ്വാസികള്‍ക്കിടയിലും ഗള്‍ഫ് മലയാളികള്‍ക്കിടയിലും വലിയ പ്രശംസയ്ക്കിടയായി.

*** ഫോട്ടോ – 1. ഡൽഹിയിൽ മരിച്ച വ്യക്തിയുടെ മൃതദ്ദേഹവുമായി നീങ്ങുന്ന മൂന്നു പേർ…
2 . ദുബായിൽ കുഴി മൂടുന്ന വൈദികൻ ഫാദർ നൈനാൻ ഫിലിപ്പ്