ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുത്, പ്രശ്‌നം വഷളാക്കരുത്‌: ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും പ്രശ്‌നം വഷളാക്കരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇരുഭാഗത്തും മരണങ്ങളുണ്ടായെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നുവെന്നാണ് ചൈനയുടെ ആരോപണം. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്നും കയ്യേറ്റത്തിനിടെയാകാം സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനയെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ഇന്ത്യന്‍ സൈന്യം രണ്ടു തവണ അതിര്‍ത്തി മറികടന്നതായി ചൈനയുടെ വിദേശകാര്യ വക്താവ് ചോ ലിജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രകോപനം സൃഷ്ടിക്കുകയും ചൈനീസ് പട്ടാളക്കാരെ ആക്രമിക്കുകയും ചെയ്തത് ഇരുഭാഗത്തെയും അതിര്‍ത്തി രക്ഷാസേനകള്‍ തമ്മില്‍ ആപത്കരമായ വിധത്തില്‍ കയ്യേറ്റം ഉണ്ടാകാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ പ്രതിഷേധം അറിയിച്ചതായും ലിജിയാന്‍ പറഞ്ഞു.

ഔചത്യമുള്ള നിലപാട് സ്വീകരിക്കാനും സേനയെ നിയന്ത്രിക്കാനും വീണ്ടും ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയാണ്. അതിര്‍ത്തി കടക്കരുത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. അതിര്‍ത്തിയിലെ പ്രശ്‌നം സങ്കീര്‍ണമാക്കുന്ന വിധത്തിലുള്ള ഏതെങ്കിലും ഏകപക്ഷീയമായ നടപടികള്‍ക്ക് മുതിരരുതെന്നും ലിജിയാന്‍ കൂട്ടിച്ചേര്‍ത്തു.