ചൈനയെ പേടിച്ച എ.കെ. ആന്റണി

പത്മവ്യൂഹത്തില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ഇന്ത്യ. ചുറ്റും രാജ്യങ്ങള്‍ വളഞ്ഞ ഒരവസ്ഥ. നീര്‍ക്കോലിക്ക് പോലും പത്തിവച്ച അവസ്ഥയായാണ് നേപ്പാളിന്റെ നിലപാടിനെയും നോക്കി കാണേണ്ടത്.ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂട്ടി ചേര്‍ത്ത് ഭൂപടം തയ്യാറാക്കിയതും, അതിര്‍ത്തിയില്‍ നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതും പ്രകോപനപരമാണ്. പാക്ക് അതിര്‍ത്തിയില്‍ ഭീകരരെ മുന്‍ നിര്‍ത്തി പാക്കിസ്ഥാന്‍ കളിക്കുന്നതും തീ കളിയാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ചൈനയുടെ ഇപ്പോഴത്തെ ഈ കൈവിട്ടകളി.വിലപ്പെട്ട നിരവധി സൈനികരുടെ ജീവനാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ചൈനീസ് പക്ഷത്തും വലിയ ആള്‍നാശമുണ്ടാക്കാന്‍ ഇന്ത്യന്‍ സേനക്ക് കഴിഞ്ഞിട്ടുണ്ട്.

യുദ്ധവും ആക്രമണവും ഒന്നിനും ഒരു പരിഹാരമല്ലങ്കിലും അനിവാര്യമായ തിരിച്ചടി ആര്‍ക്കായാലും, അത് നല്‍കിയേ പറ്റൂ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തെയാണ് നാം അഭിനന്ദിക്കേണ്ടത്.പ്രതിരോധരംഗത്തെ ഇന്ത്യയുടെ പരിമിതികളാണ് എതിരാളികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്. അതിന് വഴി ഒരുക്കിയതാകട്ടെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുമാണ്. പ്രതിരോധ മന്ത്രി എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമായ മന്ത്രിയായിരുന്നു എ.കെ ആന്റണി.ആദര്‍ശധീരന്‍ എന്നവകാശപ്പെടുന്ന ആന്റണിയുടെ കാലം സൈനികരുടെ വീര്യം ചോര്‍ത്തിയ കാലം കൂടിയായിരുന്നു.

അതിന് ഏറ്റവും വലിയ ഉദാഹരണം മുന്‍ എയര്‍മാര്‍ഷല്‍ പ്രണാബ് കുമാര്‍ ബാര്‍ബോറയുടെ വെളിപ്പെടുത്തല്‍ തന്നെയാണ്.നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2008ല്‍ യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയെ പോലും അറിയിക്കാതെ ഒരു എയര്‍സ്ട്രിപ് വീണ്ടും തുറന്നതിന്റെ പിന്നിലെ കഥയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ് ആണ് ഭരിക്കുന്ന സര്‍ക്കാരിനെ പോലും അറിയിക്കാതെ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ തുറന്നിരുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പഴയ സംഭവത്തിന്റെ പിന്നിലെ രഹസ്യം ബാര്‍ബോറ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു വേണ്ടിയാണ് ഈ എയര്‍സ്ട്രിപ് നിര്‍മിച്ചിരുന്നത്. 1965നു ശേഷം ഇതു ഉപയോഗശൂന്യമാവുകയായിരുന്നു. പ്രതിരോധപരമായി ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ് ചൈനയുടെ അതിര്‍ത്തിക്ക് തൊട്ടടരുകിലുള്ള ദൗലത്ത് ബെഗ് ഓള്‍ഡി. ലോകത്തു തന്നെ ഏറ്റവും ഉയരത്തിലുള്ള (16,614) അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട് കൂടിയാണിത്. 2008ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് ആയിരിക്കെയാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പോലും അറിയാതെ, ഈ എയര്‍ബേസ് ബാര്‍ബോറ ഇടപെട്ട് തുറന്നിരുന്നത്.ചുമതലയേറ്റ ശേഷം, തന്റെ അധികാരപരിധിയിലുള്ള 60 എയര്‍ഫോഴ്സ് സ്റ്റേഷനുകളുടേയും അവസ്ഥ എയര്‍ കമാന്റ് ചീഫ് പരിശോധിച്ചിരുന്നു. ലഡാക്കില്‍ ഒരു എയര്‍ബേസ് സാധ്യത കൂടി തേടുന്നതിനിടെയാണ് ദൗലത്ത് ബെഗ് ഓള്‍ഡി ശ്രദ്ധയില്‍പ്പെട്ടിരുന്നത്. കാരക്കോറം പാസില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രമാണ് ദൂരം എന്നതും, ഈ എയര്‍ബേസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 1965നു ശേഷം ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങള്‍ കുറവായതു മൂലമാണ് ഈ ബേസ് പ്രവര്‍ത്തനരഹിതമായിരുന്നത്.

ഇന്ത്യയുടെ പ്രതിരോധത്തിന് ഏറെ നിര്‍ണായകമായ ഈ ബേസ് തുറക്കാന്‍ അഞ്ചു തവണ എയര്‍ഫോഴ്സ് അനുമതി ചോദിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. ഇനി ഇതിനായി അപേക്ഷ നല്‍കിയിട്ട് കാര്യമില്ലെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ തന്നെ എയര്‍ബേസ് തുറക്കാന്‍ എയര്‍ കമാന്റ് ചീഫ് തീരുമാനം എടുത്തത്. അന്നത്തെ എയര്‍ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയേയും ചീഫ് ജനറല്‍ ദീപക് കപൂറിനേയും കണ്ട് വാക്കാല്‍ അനുമതി തേടിയായിരുന്നു നിര്‍മ്മാണം. ബാര്‍ബോറയുടെ നേതൃത്വത്തിലുളള സംഘം ആ എയര്‍ബേസ് സജീവമാക്കിയതിന് ശേഷം മാത്രമാണ് പ്രതിരോധമന്ത്രി പോലും ഇക്കാര്യം അറിഞ്ഞിരുന്നത്.എല്ലാം പണിയും പൂര്‍ത്തിയാക്കിയ ശേഷം ബാര്‍ബോറ തന്നെയാണ് ഇക്കാര്യം പ്രതിരോധമന്ത്രിയായ എ.കെ. ആന്റണിയെ അറിയിച്ചിരുന്നത്. ചൈന ചോദിച്ചാല്‍ എന്തു മറുപടി നല്‍കുമെന്നതായിരുന്നു ആന്റണിയുടെ പേടി. ഇക്കാര്യം അദ്ദേഹം ബാര്‍ബോറയോട് ചോദിക്കുകയുമുണ്ടായി. ‘സൈന്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ഒരു സൈനിക ഉദ്യോഗസ്ഥന്റെ കടമയാണെന്നായിരുന്നു’ ബാര്‍ബോറ ഇതിന് നല്‍കിയിരുന്ന മറുപടി.

ഭൂകമ്പത്തിന്റെ ആശ്വാസപദ്ധതികള്‍ക്കായി അന്ന്, ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കുകയായിരുന്നു ആന്റണി. എന്നാല്‍ ചൈന സന്ദര്‍ശനത്തില്‍ ഒരു ചോദ്യവും ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നില്ലെന്നും മുന്‍ എയര്‍ കമാന്റ് ചീഫ് വ്യക്തമാക്കിയിട്ടുണ്ട്.

2013ല്‍, നാലു എന്‍ജിനുകളുള്ള ഇന്ത്യയുടെ, സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ ഇറങ്ങിയതോടെയാണ് ചൈനയും ഞെട്ടിപ്പോയത്. അമേരിക്കന്‍ ചാരക്കണ്ണുകളെ പോലും അമ്പരപ്പിച്ച സംഭവമായിരുന്നു അത്. ഭരണകൂടം അതിന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചില്ലെങ്കില്‍ സൈന്യം സൈന്യത്തിന്റെ പണിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഇത്.

ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തിലും, സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തിലും, വലിയ പരാജയമായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ഈ കാലഘട്ടം.ഒറ്റയടിക്ക് എളുപ്പത്തില്‍ കൂട്ടാവുന്ന ഒന്നല്ല പ്രതിരോധ ശക്തി. അതിന് കാലതാമസം സ്വാഭാവികമാണ്. ഇത് മുന്‍കൂട്ടി കണ്ട് നിലപാട് സ്വീകരിക്കാന്‍ ആന്റണിക്കും യു.പി.എ സര്‍ക്കാറിനും കഴിയണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ തന്നെ ഉണ്ടാവില്ലായിരുന്നു.

ലോകത്തിലെ നമ്പര്‍ വണ്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫിനായി ഇപ്പോഴും നാം കാത്തിരിക്കുകയാണ്. അമേരിക്കന്‍ എതിര്‍പ്പ് മറികടന്നാണ് ഈ റഷ്യന്‍ നിര്‍മ്മിത ആയുധ കരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനമായ റഫേല്‍ ഇടപാടും വൈകിയാണ് ഫ്രാന്‍സുമായി നടന്നിരിക്കുന്നത്. ഇതില്‍ ഏതാനും ചിലത് മാത്രമാണ് ഇതിനകം ലഭിച്ചിട്ടുളളത്. അവശേഷിക്കുന്നവയ്ക്കായി കാത്തിരിക്കുകയാണ് സൈന്യം.ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു തന്നെ, പാക്കിസ്ഥാനിലും ചൈനയിലും ആക്രമണം നടത്താന്‍ ശേഷിയുള്ള പോര്‍വിമാനമാണ് റഫേല്‍.ഈ രണ്ട് മികച്ച ‘കുന്തമുനകള്‍’ നേരത്തെ തന്നെ ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നെങ്കില്‍, സൈന്യത്തിന് അത് കൂടുതല്‍ കരുത്താകുമായിരുന്നു. എന്തിനേറെ ആധുനിക അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ പോലും എന്‍.ഡി.എ അധികാരത്തില്‍ വന്നശേഷമാണ് സൈന്യം സ്വന്തമാക്കിയിരുന്നത്.

ബി.ജെ.പിക്ക് അക്കമിട്ട് നിരത്താന്‍ പറ്റാവുന്ന തരത്തില്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് ആന്റണിയാണ്.പ്രതിരോധരംഗത്തെ യു.പി.എയുടെ വീഴ്ച എന്‍.ഡി.എ സര്‍ക്കാര്‍ ശരിക്കും പ്രയോജനപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.ബജറ്റില്‍ പ്രതിരോധ വിഹിതത്തിനായി നീക്കിവച്ച വലിയ തുക തന്നെ ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കഴിവുകേട് കൂടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇതുവഴി തുറന്ന് കാട്ടിയിരിക്കുന്നത്.

ഒരേ സമയം, രണ്ടു ശത്രുക്കളെ നേരിടേണ്ട പ്രതിരോധ സംവിധാനമാണ് ഇന്ത്യക്ക് ആവശ്യം. അത് കേന്ദ്രം ഭരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്.ഏതൊരു രാജ്യവും പ്രഥമ പരിഗണന നല്‍കേണ്ടത് സുരക്ഷയിലാണ്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശക്തി സമ്പാദിക്കുക എന്നത് അനിവാര്യമായ കാര്യം തന്നെയാണ്.അമേരിക്കയെ ആശ്രയിച്ച് മാത്രം ഇന്ത്യക്ക് ഒരിക്കലും മുന്നോട്ട് പോകാന്‍ കഴിയില്ല. സാമ്രാജ്യത്വം അതിന്റെ ആധിപത്യം അവസരം ലഭിക്കുമ്പോള്‍ ഏത് രാജ്യത്തും പ്രയോഗിക്കാന്‍ മടിക്കാറില്ല. അതാണ് അമേരിക്കയുടെയും ചരിത്രം. സ്വയം ശക്തിയാര്‍ജിക്കുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക പോംവഴി. അതുപോലെ തന്നെ, റഷ്യയെപോലെയുളള ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തുക്കളെ, വിശ്വാസത്തിലെടുക്കുകയും വേണം.

നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് രാജ്യങ്ങള്‍, ഭൂട്ടാനെ പോലെ നമുക്ക് ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട തന്ത്രപ്രധാന ഇടങ്ങളാണ്.ചൈന ഇവിടങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതിനെതിരെയും പ്രതിരോധം അനിവാര്യമാണ്. ഈ അയല്‍രാജ്യങ്ങളെ ഒപ്പം നിര്‍ത്തുന്നതിനാവശ്യമായ ഇടപെടലുകളാണ്, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇനി ഉണ്ടാകേണ്ടത്.