ആദ്യ മൊബൈല്‍ കൊവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് പരിശോധനയ്ക്കുള്ള മൊബൈല്‍ പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരിശോധന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂരമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൊബൈല്‍ ലബോറട്ടറി സജ്ജമാക്കിയിരിക്കുന്നത്.

ദിവസേന 25 ആര്‍ടിപിസിആര്‍, 300 എലിസ പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ളതാണ് ഈ ലാബുകള്‍. ടിബി, എച്ച്‌ഐവി പരിശോധനയ്ക്കും സൗകര്യമുണ്ട്. രാജ്യത്തെ കൊവിഡ് പരിശോധന ശക്തമാണെന്ന് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഒരു കൊവിഡ് പരിശോധന കേന്ദ്രം മാത്രമുണ്ടായിരുന്ന രാജ്യത്ത് നിലവില്‍ 953 കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം, രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 12,881 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ ബാധ നിരക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. ഇന്നലെ 334 പേര്‍ മരിച്ചതോടെ ആകെ മരണം 12237 ആയി. നിലവില്‍ 1,60384 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,94325 പേര്‍ക്ക് രോഗം ഭേദമായി.