സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

വൈപ്പിന്‍: കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.

അഞ്ഞൂറോളം പാട്ടുകളാണ് മണിയുടെ 45 ആല്‍ബങ്ങള്‍ക്കായി സിദ്ധാര്‍ഥ് വിജയന്‍ ഒരുക്കിയത് . മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന്‍ ഈണം നല്‍കിയിട്ടുണ്ട്. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1983ലെ ഓണക്കാലത്ത് സുജാതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യ ആല്‍ബം. തുടര്‍ന്ന് മാഗ്‌നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ ചിട്ടപ്പെടുത്തി.

സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകള്‍ ഇറക്കി. ‘മകരപ്പുലരി’യാണ് അവസാന കാസറ്റ്. കൂടാതെ നാടന്‍പാട്ടുകളുടെ 10 കാസറ്റുകള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആല്‍ബങ്ങളും ഉള്‍പ്പെടെ 45 കാസറ്റുകള്‍ മണിക്കായി ഇറക്കി.

വൈപ്പിന്‍ നെടുങ്ങാട് മണിയന്‍തുരുത്തില്‍ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ് സിദ്ധാര്‍ത്ഥ്.നാട്ടിലെ പൗര്‍ണമി ആര്‍ട്‌സ് ക്ലബ്ബിലെ ഹാര്‍മോണിയം സ്വയം വായിച്ചുപഠിച്ച വിജയന്‍ ജില്ലാ കലോത്സവത്തില്‍ ഉപകരണസംഗീതത്തില്‍ ജേതാവായി. ഇതോടെയാണ് പൂര്‍ണമായും സംഗീതരംഗത്തേക്ക് മാറിയത്. നെടുങ്ങാട് വിജയന്‍ എന്നറിയപ്പെട്ടിരുന്ന വിജയന് നടന്‍ തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന പേരു നല്‍കിയത്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ