ജി 4 വൈറസ് മനുഷ്യരെ പിടികൂടില്ല; പുതിയ വൈറസിനെ കുറിച്ച് ചൈനയുടെ വിശദീകരണം

ബീജിങ്: കൊറോണ വൈറസിനിടെ ചൈനയില്‍ പുതിയ വൈറസിനെ കണ്ടെത്തിയെന്ന വാര്‍ത്തയെ ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്. പന്നികളില്‍ കണ്ടുവരികയും വ്യാപിക്കുകയും ചെയ്യുന്ന എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ട ജി 4 വൈറസ് ആയിരുന്നു അത്.

മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് കണ്ടെത്തിയതെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ച് മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, അതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന.

ജി 4 വൈറസ് പുതിയ തരം വൈറസല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തില്‍ പിടികൂടുന്നതല്ലെന്നുമാണ് ചൈനീസ് കാര്‍ഷിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൃഷിമന്ത്രാലയം വിശദീകരണവുമായി എത്തിയത്.

വൈറസ് മനുഷ്യ ശരീരത്തിന് ഭീഷണിയാകുന്ന തരത്തില്‍ വ്യാപിക്കില്ലെന്ന് നേരത്തെ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട ചൈനീസ് ഗവേഷകര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഗവേഷകരുടെ പഠനത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ചൈനീസ് കൃഷിമന്ത്രാലയം അഭിപ്രായപ്പെട്ടത്. പഠന റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും ഇത്തരം വൈറസുകളുടെ സാന്നിധ്യം നിലവില്‍ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.