കേരളത്തിലെ സ്വര്‍ണ വിപണി നിയന്ത്രിക്കുന്നത് അധോലോക സംഘമാണെന്ന് വി.ഡി. സതീശന്‍

കൊച്ചി: കേരളത്തിലെ സ്വര്‍ണ വിപണി നിയന്ത്രിക്കുന്നത് അധോലോക സംഘമാണെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്വര്‍ണത്തില്‍നിന്ന് കിട്ടേണ്ട നികുതിയുടെ പകുതി പോലും സംസ്ഥാനത്തിന് കിട്ടിയിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍ എം.പി രംഗത്തെത്തിയിരുന്നു. ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും യഥാര്‍ഥ കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗോപാലകൃഷ്ണന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ നിയമനത്തില്‍ തന്റെ പങ്ക് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നതായുമാണ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. കെ.സിയുടെ നേരിട്ടുളള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.