സ്വര്‍ണക്കടത്ത് കേസ് ; ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍ എം.പി. ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും യഥാര്‍ഥ കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗോപാലകൃഷ്ണന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ നിയമനത്തില്‍ തന്റെ പങ്ക് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യ സ്പോണ്‍സര്‍ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നതായുമാണ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. കെ.സിയുടെ നേരിട്ടുളള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്നും ആത്മാര്‍ഥതയുണ്ടാവില്ല എന്നത് യാഥാര്‍ഥ്യമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കെ.സി വേണുഗോപാല്‍ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.