പത്തനംതിട്ടയില്‍ സി.പി.എം,എം.എസ്.എഫ് നേതാക്കൾക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക വിപുലം

പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിന്റെയും സമ്പര്‍ക്ക പട്ടിക വിപുലമാണ്.

കഴിഞ്ഞ ആഴ്ച പത്തനംതിട്ടയില്‍ നടന്ന പാര്‍ട്ടി മീറ്റിങ്ങില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും സാന്നിധ്യമുണ്ടായിരുന്നു. ഇതിനു പുറമെ പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ഒന്നിലധികം സമര പരിപാടികളിലും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അതേസമയം രോഗം സ്ഥിരീകരിച്ച എംഎസ്എഫ് നേതാവും സിപിഎം നേതാവും ഒന്നിച്ച് ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിട്ടുണ്ട്. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആയിരത്തോളം ആളുകളാണ് ഉള്ളത്. അതേസമയം പൊതു പ്രവര്‍ത്തകര്‍ക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെ വലയ്ക്കുന്നുണ്ട്. ജില്ലയില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിതച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക്് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ്‌സോണാക്കി.