‘ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന് അപായമുണ്ടാകും; ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്’: മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മൂന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും ജീവന് അപായമുണ്ടാകുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകളും തികയാത്ത അവസ്ഥ വരും. എല്ലാവരും ജാഗ്രത തുടരേണ്ടതാണ്. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുകയും വേണം. ക്ലസ്റ്ററുകള്‍ കൂടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സി.എഫ്.എല്‍.ടി.സി.) സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നഗരസഭ മേയര്‍ കെ. ശ്രീകുമാറും ആരോഗ്യമന്ത്രിയോടൊപ്പം സി.എഫ്.എല്‍.ടി.സി.യിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു.