രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മൂന്നാര്‍: രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. 4 ലൈന്‍ ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലാണ്. 78 പേരാണ് ഇവയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പെട്ടിമുടി ലയത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉരുള്‍പൊട്ടിയത്. 3 കിലോമീറ്റര്‍ പരിധിയില്‍ കല്ലുചെളിയും നിറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചിട്ടുണ്ട്.