സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങിയത്.

ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്ന് രഹ്ന നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണ നല്‍കിയ എല്ലാവരോടും സ്‌നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നാണ് രഹ്ന ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്‌ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

ഇതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.