സ്വാതന്ത്ര ദിനാഘോഷത്തിനൊരുങ്ങി ചെങ്കോട്ട; ഇത്തവണ 250 അതിഥികള്‍

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. സാധാരണ 10,000 ത്തിലേറെ അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാറുള്ളത്. ഇക്കുറി അത് 250 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയമാണ് പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കുക.

ക്ഷണിക്കപ്പെട്ട മുഴുവന്‍ പേരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. വേദിയിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്നതിന് കൂടുതല്‍ മാസ്‌കുകള്‍ കരുതിയിട്ടുണ്ട്. അത് പോലെ സാനിറ്റൈസറുകളും ലഭ്യമാക്കും. വേദിയോട് ചേര്‍ന്ന് എമര്‍ജന്‍സി കൊവിഡ് സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, സമൂഹത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍, മാധ്യമങ്ങള്‍ എന്നിവരുള്‍പ്പെടെ 4000 ത്തിലധികം ആളുകള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്ത്. എല്ലാ പ്രവേശന കവാടങ്ങളിലും തെര്‍മല്‍ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കീട്ടുണ്ട്.

ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന അംഗങ്ങളെ സുരക്ഷയുടെ ഭാഗമായി നിര്‍ബന്ധിത ക്വാറന്റീല്‍ പ്രവേശിപ്പിച്ചിരുന്നു. അതിഥികള്‍ക്കിടയില്‍ 6 അടി അകലം പാലിക്കും. സുരക്ഷാ നടപടികള്‍ക്കായി എന്‍സിസി കാഡറ്റുകളേയും ഉപയോഗപ്പെടുത്തും. സാധാരണ 4,000 ത്തിലധികം കാഡറ്റുകള്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ അത് 500ല്‍ താഴെ ആയിരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നില്ല. പകരം സ്‌കൂളുകള്‍ പ്രത്യേക ഓണ്‍ലൈന്‍ പരിപാടികള്‍ ഒരുക്കണം.

ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 45,000 ത്തിലധികം രക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ചടങ്ങുകള്‍ നിരീക്ഷിക്കുന്നതിന് ചെങ്കോട്ടയില്‍ മാത്രം 300 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.