പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ. !! (ജെ.എസ്.അടൂർ)

സ്വന്തം പുര കത്തുമ്പോൾ സ്വന്തം പുരയിടത്തിലെ വാഴ വെട്ടുന്നവരെകുറിച്ച് എന്ത് പറയാൻ !! അതാണ് കൊണ്ഗ്രെസ്സിന്റെ പല നേതാക്കളും ചെയ്യുന്നത്. വിനാശ കാലേ വിപരീത ബുദ്ധി.

കൊണ്ഗ്രെസ്സ് എന്ന പാർട്ടി ദേശീയ തലത്തിൽ ഈ പരുവത്തിലാക്കിയത് അവനവനിസം എന്ന ഒരൊറ്റ ഐഡിയോളേജിയിൽ ഭരണ അധികാര രതി സുഖം മാത്രം സ്വപ്നം കാണുന്ന നേതാക്കളോ അതിന്റെ സുഖ സ്മരണയിൽ ഇപ്പോഴും അഭിമരിച്ചു കഴിയുന്നവരോയാണ്. പരസ്പരം നിരന്തരം പാര വച്ചു അണ്ടർമൈൻ ചെയ്തു ചെളി വാരിഎറിഞ്ഞു ഈ പരുവത്തിലാക്കി.

കൊണ്ഗ്രെസ്സിനെ എന്നും തോൽപ്പിച്ചത് അതിന്റെ അധികാര മോഹ നേതാക്കളാണ്. ജനങ്ങൾ വോട്ട് ചെയ്തു അധികാരത്തിൽ ആക്കിയാലും നേതാക്കൾ നിരന്തരം പാരവച്ചു ഒരു പരുവമാക്കും. അതു കഴിഞ്ഞ യൂ ഡി എഫ് സമയത്തു കണ്ടതാണ്. ബാറും സോളാറും എല്ലാം കൊണ്ഗ്രെസ്സ് പാര വെപ്പുകളിൽ തുടങ്ങി കൈവിട്ടു പോയ മാലപടക്കങ്ങൾ ആയിരുന്നു.

ഏതൊരു സർക്കാരിന്റെയും നയങ്ങളെയും നിലപാടുകളെയും രാഷ്ട്രീയ സമീപനങ്ങളെയും ആണ് വിമർശന വിധേയമാക്കേണ്ടത്.

അല്ലാതെ വ്യക്തികളെ അല്ല. ഇന്ത്യൻ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. എന്നും. എന്നാൽ ആ സ്ഥാനത്തു ആരായാലും നയങ്ങളെയും നിലപാടുകളെയും വിമർശിക്കും.

കേരള സർക്കാർ ജനങ്ങൾക്ക് ഏതെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കും. അല്ലാത്തത് ചെയ്യതാൽ വിമർശിക്കും. കേന്ദ്ര സർക്കാരിന്റെ കാര്യത്തിലും അതാണ് നിലപാട്. കാരണം ഏത് ഒരു സർക്കാരിനോടും പ്രതിപക്ഷവും ജനങ്ങളും ആവശ്യപ്പെടുന്നത് അകൗണ്ടബിലിറ്റിയാണ്.

ഞാൻ ഫേസ് ബുക്കിലും അല്ലാതെയും ഒരിക്കലും പിണറായി വിജയൻ എന്ന വ്യക്തിയേ വിമർശിചിട്ടില്ല. അദ്ദേഹത്തോട് വ്യക്തി എന്ന നിലയിൽ ബഹുമാനമാണ്. കാരണം രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃതമല്ല. രാഷ്ട്രീയം നിലപാടുകളും സമീപനങ്ങളും പോളിസി പ്രയോറിറ്റീസുമെല്ലാമാണ്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.

പല കാര്യത്തിലും ഒരു വ്യക്തി എന്ന നിലയിൽ നരേന്ദ്ര മോഡിക്ക് പല കഴിവുകൾ ഉണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്രെഡൻഷ്യൽ അദ്ദേഹം ഏതാണ്ട് 25 കൊല്ലം ഗ്രാസ് റൂട്ടിൽ ഇന്ത്യയാകെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു ഓർഗാനിക് ആയി വളർന്നു വന്ന നേതാവാണ്. അത് കൊണ്ട് തന്നെ ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുവാൻ ഉള്ള കഴിവുണ്ട്.

നരേന്ദ്ര മോഡി എന്ന വ്യക്തിയിൽ മാത്രം ഒരു പ്രതി പക്ഷ പാർട്ടി ഫോക്കസ് ചെയ്താൽ അയാളെ ട്രോളി വലുതാക്കി വലുതാക്കി ഒരു ലാർജർ ദാൻ ലൈഫ് സൈസ് ആക്കുകയാണ് ചിലർ ചെയ്യുന്നത്. മോഡിക്ക് ഡിഗ്രിയുണ്ടോ ഇല്ലയോ എന്നൊന്നും വിഷയമേ അല്ല. മോഡിയെ ഡെമോനൈസ് ചെയ്തു അയാളെ ലൈം ലൈറ്റിൽ നിർത്തുക എന്നത് മണ്ടത്തര പ്രതി പക്ഷസ്ട്രാറ്റജിയാണ്.

എനിക്ക് മോഡി എന്ന വ്യക്തിയോട് അല്ല പ്രശ്നം. അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടാണ് പ്രശ്നം. ബി ജെ പി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടാണ് പ്രശ്നം. സർക്കാരിന്റെ നിലപാടാണ് പ്രശ്നം. ബി ജെ പി യുടെ സവർണ്ണ വർഗീയ രാഷ്ട്രീയ സമീപനത്തോടെയാണ് പ്രശ്നം.

രാഷ്ട്രീയത്തെ രാഷ്ട്രീയമായാണ് എതിർക്കേണ്ടത്. കൃത്യമായ രാഷ്ട്രീയ അവബോധത്തോടെ. കൊണ്ഗ്രെസ്സ് ഇപ്പോൾ നാഥനില്ലാ കളരിയാണ്. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്ന മട്ടിലാണ് പോക്ക്.

പിന്നെ ശശി തരൂരിനോട് പല കൊണ്ഗ്രെസ്സ് നേതാക്കൾക്കും ഉള്ളത് ഗ്രഡ്‌ജിങ്‌ അഡ്മിറേഷനാണ്.

കാരണം അയാൾ തുമ്മിയാൽ പോലും അത് നാഷണൽ ന്യൂസാണ്.ശശി തരൂർ കോൺഗ്രസിലെ ഏറ്റവും നല്ല മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പെട്ടാണ്. അദ്ദേഹത്തിന്റെ അത്രയും മീഡിയ അറ്റെൻഷൻ കിട്ടുന്ന കൊണ്ഗ്രെസ്സ് എം പി മാരില്ല. അയാൾ ഒരു വാക്ക് ഉപയോഗിച്ചു പോലും മീഡിയയിൽ നിറയും. പ്രസംഗിക്കാൻ എണീറ്റാൽ ട്രെഷറി ബഞ്ചും പ്രധാന മന്ത്രിയും അടക്കം ശ്രദ്ധിക്കും.

കേരളത്തിൽ നിന്ന് ദേശീയ അന്തർ ദേശീയ മീഡിയ അറ്റെൻഷൻ കിട്ടുന്ന ഈ സമീപ ദിശകങ്ങളിലെ ഏക നേതാവാണ് അയാൾ. പല കൊണ്ഗ്രെസ്സ് നേതാക്കളും പാര വച്ചെങ്കിലും മൂന്നാം തവണ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. ദോശ ചുടുന്ന ലാഘവത്തോടെ പുസ്തകമെഴുതും. അഞ്ചു ഭാഷകൾ അനായാസം സംസാരിക്കും. സുന്ദര സുമുഖൻ.

ഇത്രയും ഒക്കെ കഴിവ് ഉണ്ടെകിലും അയാളെ കൊണ്ഗ്രെസ്സ് സ്പോക്ക് പേർസണൽ പോലും ആക്കില്ല. കാരണം അയാൾകിട്ടു ആദ്യം പണി കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള നേതാക്കളാണ്.

പ്രശ്നം എന്താണ്? ഗ്രേഡ്‌ജിങ്‌ അഡ്മിറേഷനോട് കൂടിയ കലിപ്പാണ്. കാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ്. ഈയാൾ അങ്ങനെ ഷൈൻ ചെയ്യണ്ട എന്ന തനി മലയാളി ക്രാബ് മൈൻഡ് സെറ്റാണ്. പിന്നെ പച്ച മലയാളത്തിൽ പറഞ്ഞാൽ, സുഖിക്കുന്നില്ല.

എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും.

ശശി തരൂർ മിടുക്കൻ കമ്മ്യൂണിക്കേഷൻ എക്സ്‍പെർട്ടാണ്. പക്ഷെ വലിയ മിടുക്കന്മാർക്കാണ് വലിയ മണ്ടത്തരങ്ങൾ പറ്റുന്നത്. പഴയ കാറ്റിൽ ക്ലാസ്സ്‌ ട്വീറ്റ് പോലെ.
കാരണം എപ്പോൾ മിണ്ടണം എപ്പോൾ മിണ്ടാതിരിക്കണം. എപ്പോൾ ട്വീറ്റണം എപ്പോൾ ട്വീറ്റ് ചെയ്യരുത് എന്നും എന്നതൊക്കെ രാഷ്ട്രീയ സ്ട്രാറ്റജി കൂടിയാണ്. പലപ്പോഴും പല കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ഇപ്പോൾ ഇല്ലാത്തതും അതാണ് എന്നു തോന്നുന്നു.

പലപ്പോഴും വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെയാണ് പലരും പെരുമാറുന്നത്.

വീട്ടിൽ പറയണ്ടത് നാട്ടിൽ പറഞ്ഞാൽ ഉള്ള പ്രശ്നം. അടക്കത്തിൽ പറയണ്ടത് പുര മുകളിൽ പറഞ്ഞാൽ ഉള്ള പ്രശ്നം.
തിരെഞ്ഞെടുപ്പിൽ തോറ്റ കൊണ്ഗ്രെസ്സ് ആദ്യം വിളിക്കണ്ടത് പി സീ സീ, ഐ ഐ സീ സീ യോഗങ്ങൾ ആയിരുന്നു.. അത് നടന്നില്ല.

പിന്നെ ഓരോരുത്തർക്ക് മനസ്സിൽ തോന്നിയത് അവരവർ തട്ടി വിടുന്നു. കൊണ്ഗ്രെസ്സ് പാർലമെന്റിൽ പറഞ്ഞതിന് കടക വിരുദ്ധമായി സിന്ധ്യ കാച്ചി. ഗോവയിൽ അട പടലോടെ ബി ജെ പി യിൽ പോയി. ഹരിയാനയിൽ പോകാനുള്ള ചെണ്ടമേളവും. തിരെഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ പോലും ഇപ്പോഴും പരസ്പരം തമ്മിൽ അടിക്കുന്ന നേതാക്കൾ.

വാൾ എടുത്തവനെല്ലാം വെളിച്ചപ്പാടാകുന്ന വിചിത്ര സ്ഥിതിയിലാണ്. ഹൈ കമാണ്ടില്ലാത്ത കൊണ്ഗ്രെസ്സ് ചുക്ക് ചേരാത്ത കഷായം പോലെയാണ്.

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നനന്നാകില്ല എന്നു കുറെ നേതാക്കൾ വിചാരിച്ചാൽ കൊണ്ഗ്രെസ്സ് പിന്നെങ്ങനെ രക്ഷപെടും?