കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജീവ് കുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു. അശോക് ലവാസ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ 36 വര്‍ഷമായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ചന്ദ്ര എന്നിവര്‍ക്കൊപ്പാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.

കഴിഞ്ഞ മാസം 21നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് കുമാറിനെ നിയമിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ലവാസ ഏഷ്യന്‍ വികസന ബാങ്കില്‍ വൈസ് പ്രസിഡന്റായി ഈ മാസം ചുമതലയേല്ക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ.