പുതിയ ബഹിരാകാശ വാഹനത്തിന് കല്പന ചൗളയുടെ പേര് നൽകാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ : അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനത്തിന് അന്തരിച്ച ബഹിരാകാശ യാത്രിക കല്പന ചൗളയുടെ പേര് നൽകാനൊരുങ്ങുന്നു. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്‍പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്‍പന ചൗള എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 29-ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും എസ്എസ് കല്‍പന ചൗള ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. 2 ദിവസത്തിന് ശേഷം വാഹനം സ്‌പേസ് സ്റ്റേഷനില്‍ എത്തിച്ചേരും. സ്‌പേസ് സ്‌റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധന സാമഗ്രികളാണ് എന്‍ജി-14 ദൗത്യം എത്തിക്കുന്നത്.

2003-ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കല്‍പന ചൗള അന്തരിച്ചത് . കല്പനയോടൊപ്പം ബഹിരാകാശ വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രികരും അപകടത്തിൽ കൊല്ലപ്പെട്ടു. ബഹിരാകാശ ശാസ്ത്രത്തിന് കല്‍പന ചൗള നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കാനിരിക്കുന്ന ബഹിരാകാശ വാഹനത്തിനു ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ പേര് നല്‍കുന്നത്.

കല്‍പന നല്‍കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പന ചൗളയെ ബഹുമാനിക്കുന്നുവെന്നും നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ കമ്പനി ബുധനാഴ്ച ട്വീറ്റ് ചെയ്തു. ബഹികാരാശ ദൗത്യത്തിനായി ജീവത്യാഗം ചെയ്ത കല്‍പന ചൗള പിന്‍ഗാമികളായ ബഹിരാകാശ യാത്രികര്‍ക്ക് പ്രചോദനം പകര്‍ന്നുവെന്നും കമ്പനി പറഞ്ഞു.