ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐ ഫോണ്‍ വിവാദത്തിന്റെ പേരില്‍ രമേശ് ചെന്നിത്തല രാജി വയ്ക്കണമെന്ന് എന്തായാലും ഞങ്ങള്‍ ആവശ്യപ്പെടില്ല, അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുന്നത് തന്നെയാണ് ഞങ്ങള്‍ക്ക് നല്ലത് എന്നായിരുന്നു കോടിയേരിയുടെ പരിഹാസം.

കോണ്ട്രാക്ടറായിട്ടുള്ള യൂണിടാക്കിന്റെ ഉടമസ്ഥന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്കും നല്‍കാന്‍ ഐ ഫോണ്‍ വിവാദ സ്ത്രീ പറഞ്ഞതനുസരിച്ച് നല്‍കി എന്ന് വ്യക്തമാക്കിയത്. അപ്പോള്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനം അല്ലേ എന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

അതായത് സ്വപ്ന സ്വരേഷിന്റെ കൂടെ പ്രതിപക്ഷ നേതാവ് ആ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുത്തു എന്നും കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങി എന്നും വ്യക്തമായിരിക്കുന്നു. ഈ കാര്യത്തെ എതിര്‍ത്താണ് അദ്ദേഹം ജലീലിനെതിരെ നിരന്തരം ആരോപണവുമായി രംഗത്ത് വന്നിരുന്നത്.

ഖുറാന്‍ വാങ്ങിയതും കാരയ്ക്ക വാങ്ങിയതും പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അങ്ങെനെയെങ്കില്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ, രമേശ് ചെന്നിത്തലയും രാജി വയ്‌ക്കേണ്ടതല്ലേ- കോടിയേരി ചോദിച്ചു.

ഈ വിവാദത്തിന്റെ പേരില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അദ്ദേഹം സ്ഥാനത്ത് തുടരട്ടേ, ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുന്നത് തന്നെയാണ് ഞങ്ങള്‍ക്ക് നല്ലത്- കോടിയേരി പരിഹസിച്ചു.