ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശമെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശമെന്ന് വൈറ്റ്ഹൗസ്. ഓക്സിജന്റെ അളവ് കുറയുന്നതും പനിയും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്ന് വൈറ്റ്ഹൗസ് ചീഫ് സ്റ്റാഫ് മാര്‍ക് മീഡൗസ് പറഞ്ഞു. അതേസമയം, ഇപ്പോള്‍ പനിക്ക് കുറവുണ്ടെന്നും ഓക്സിജന്റെ അളവ് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപിന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. വാള്‍ട്ടര്‍ റീഡ്, ജോണ്‍ ഹോപ്കിന്‍സ് ആശുപത്രികളിലെ ഡോക്ടര്‍മാരും ട്രംപിന് ആശുപത്രി ചികിത്സ വേണമെന്ന് നിര്‍ദേശിച്ചിരുന്നു.