ഗ്രേഡ് എസ്‌ഐയുടെ ആത്മഹത്യ; സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: ഗ്രേഡ് എസ്‌ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ ആരോപണവുമായി കുടുംബം. മേലധികാരിയായ എസ്എച്ച്ഒയുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് വിളപ്പില്‍ശാല സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമ മുറിയില്‍ ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്‍(53) ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത് രാധാകൃഷ്ണന്‍ മാനസിക പീഡനം നേരിട്ടെന്ന് പരാതിയുയര്‍ന്ന അതെ സ്റ്റേഷനിലാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്എച്ചഒ സജിമോനെതിരായ പരാതി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി ഡി അശോകന്‍ വ്യക്തമാക്കി. എന്നാല്‍ രാധാകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ സജിമോന്‍ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോന്‍ പറഞ്ഞു.