മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

2017ല്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അന്ന് അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ശിവശങ്കര്‍ പറഞ്ഞാണ് സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.