തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കെപിസിസി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 50 ശതമാനം വനിതാ സംവരണമുള്ളതിനാല്‍ ജനറല്‍ സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാഷ്ട്രീയേതര ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവരെ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുത്. ഇത്തരം ആളുകള്‍ സ്ഥാനാര്‍ത്ഥികളായാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരേ വാര്‍ഡില്‍ ഭാര്യയും ഭര്‍ത്താവും മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. ത്രിതല പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കണം.

പാര്‍ട്ടി അംഗത്വമോ പോഷക സംഘടന അംഗത്വമോ ഉള്ളവരെ വേണം സ്ഥാനാര്‍ത്ഥികളാക്കാന്‍. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കണമെന്നും കെപിസിസി അധ്യക്ഷന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.