ശബരിമല തീര്‍ഥാടനം: ആശങ്ക അറിയിച്ച് സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട്

കോവിഡ് കാലത്ത് ശബരിമല തീര്‍ഥാടനത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുതെന്നും, പമ്പയിലെ കെട്ടുനിറ വിലക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരിവയ്ക്കാന്‍ പാടില്ല. അറുപത് വയസ്സ് കഴിഞ്ഞവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുത്. തുലാമാസ പൂജാ വേളയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ദര്‍ശനത്തിന്റെ ട്രയല്‍ നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.സ്പെഷ്യല്‍ കമ്മീഷണര്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശുപാര്‍ശ ചെയ്യുന്നത്. വെര്‍ച്ച്വല്‍ ക്യൂ വഴി മാത്രം ദര്‍ശനം പാടുള്ളൂ എന്നതാണ് ഒരു നിര്‍ദേശം. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ശബരിമലയിലെത്തുന്ന ഏവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. 60 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. തീര്‍ത്ഥാടകര്‍ നേരിട്ട് നെയ്യഭിഷേകം നടത്തുന്നതിന് നിയന്ത്രണം വേണമെന്നും പകരം സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.