എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല: ഹണിട്രാപ് കേസില്‍ സമ്മര്‍ദമുണ്ടായിരുന്നതായി ഭാര്യ

    തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പൊലീസ് നിഗമനത്തിലെത്തിയതോടെ നിലവിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായര്‍. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ശ്രീജ മനോരമ ന്യൂസിനോടു പറഞ്ഞു.

    അന്വേഷണം പ്രദീപിന്റെ സ്‌കൂട്ടറിലിടിച്ച ലോറിയില്‍ മാത്രമായി ഒതുങ്ങി. വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ടു നിലവില്‍ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളില്‍നിന്നുയരുന്ന സംശയം തീര്‍ക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു.
    വെള്ളായണിയില്‍ പാറപ്പൊടി ഇറക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിര്‍ത്താതെ പോയതെന്നുമായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവര്‍ പേരൂര്‍ക്കട വഴയില സ്വദേശി ജോയി(50) മൊഴി നല്‍കിയിരുന്നത്.
    അപകടത്തിനു മുന്‍പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ ലോറി ഇടിക്കുകായിരുന്നു. അപകടത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടതുവശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതുവശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം.

    ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കില്‍നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്‌കൂട്ടറില്‍ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്നശേഷം ലോറി നിര്‍ത്താതെ അതിവേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.