വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ്; ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു, സിനിമ സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ 60 പേര്‍ പിടിയില്‍

    വാഗമൺ: സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ റെയ്ഡ്. പരിശോധനയിൽ എൽ.എസ്.ഡി ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. നിശാപാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യംചെയ്തു വരികയാണെന്ന് ഇടുക്കി എ.എസ്.പി സുരേഷ് കുമാർ പറഞ്ഞു. നിശാപാർട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.

    വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലായിരുന്നു റെയ്ഡ്. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവയാണ്‌ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

    സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിലാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. റിസോർട്ട് ജീവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും. ഒപ്പം കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കും. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പോലീസ് ജില്ലയിൽ പരിശോധന കര്ശനമാക്കിയിട്ടുണ്ട്. സംഘത്തിൽ സിനിമ സീരിയൽ മേഖലകളിൽ ഉള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.

    പുലർച്ചയോടെയാണ് പരിശോധനകൾ അവസാനിച്ചത്. ചേദ്യം ചെയ്യൽ തുടരുകയാണ്. വിശദമായ ചോദ്യം ചെയ്യലിനും, അറസ്റ്റ് രേഖപ്പെടുത്തിയതിനും ശേഷം ഇടുക്കി എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.