ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ തോൽവി: തൃശൂരിൽ ഒൻപത് നേതാക്കളെ ബിജെപിപുറത്താക്കി

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ തോൽപ്പിച്ചതിന് ബി.ജെ.പിയിൽ കൂട്ട അച്ചടക്ക നടപടി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഒൻപത് നേതാക്കളെയാണ് പുറത്താക്കിയത്. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസ് , കോർപറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങിയവരാണ് പാർട്ടിയിൽ നിന്നും പുറത്തായത്. ആറു വർഷത്തേയ്ക്കാണ് അച്ചടക്ക നടപടി.

ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ട വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താൻ വോട്ടു മറിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ബി.ജെ.പിവാർഡായിരുന്ന കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടത്. 241 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാർഥി എ.കെ സുരേഷിനോട് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്‌ണൻ തോറ്റത്.

കുട്ടന്‍കുളങ്ങര ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഗോപാലകൃഷ്‌ണനെ തോൽപ്പിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ നേതാക്കൾ‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

വോട്ടെടുപ്പിന് മുൻപ് തന്നെ താൻ പരാജയപ്പെടുമെന്ന  സൂചനകള്‍  ഗോപാലകൃഷ്ണന്‍ നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്ന് ഗോപാലകൃഷ്ണന്റെ ആരോപണം.