രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് ഇനി മക്കള്‍ക്ക്; കുട്ടികള്‍ക്ക് സ്ഥലം വാങ്ങി നല്‍കി ബോബി ചെമ്മണ്ണൂര്‍

    തിരുവനന്തപുരം: ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ ദമ്പതികള്‍ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തി. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് സംഭാവന നല്‍കി. എന്നാല്‍ രാഹുലും രഞ്ജിത്തും ഒന്നേ ആവശ്യപ്പെട്ടുള്ളൂ; അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്ന് തങ്ങളെ ഇറക്കി വിടരുത്. ആ മക്കളുടെ കണ്ണീര്‍ കണ്ട് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.

    തര്‍ക്കഭൂമിയും വീടും നില്‍ക്കുന്ന സ്ഥലം ഉടമസ്ഥ വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങി. ഇന്ന് രാവിലെ എഗ്രിമെന്റ് എഴുതി. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

    നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.