സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തില്‍ യുക്തമായ തീരുമാനമെടുക്കും’: പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിവാദത്തില്‍ കൂടുതലൊന്നും പറയാനില്ല. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രമേയത്തില്‍ യുക്തമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കര്‍. നിയമസഭാ സെക്രട്ടറിയും സ്പീക്കര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ നോട്ടീസില്‍ യുക്തമായ നടപടി കൈക്കൊളളും. നിയമസഭാ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെതിരെ കസ്റ്റംസിന് കത്തുനല്‍കിയത് സംബന്ധിച്ച കാര്യങ്ങള്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും വിശദീകരിച്ചു.

കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ചട്ടം 165 സഭാംഗങ്ങള്‍ക്ക് മാത്രമല്ല. കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല സ്റ്റാഫിനും ബാധകമാണ്. നിയമസഭാ വളപ്പില്‍ നോട്ടീസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.