ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ലോഗോയിൽ ഗുരുദേവനില്ല; ഒഴിവാക്കിയതെന്ന് ആക്ഷേപം

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയിൽ നിന്ന് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം നടന്നതയാണ് ആരോപണം.  അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാൽ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളിൽ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ലോഗോയിൽ ശങ്കരാചാര്യരുടെ രേഖാചിത്രമാണുള്ളതെന്നും ലോഗോയ്ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എം.ജി സർവകലാശാലാ ലോഗോയിൽ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചർക്കയുണ്ട്. എന്നാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങളില്ലെന്നും അവർ പറയുന്നു.

ലോഗോ തെരഞ്ഞെടുക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങൾ വിദഗ്ദ്ധരല്ലെന്നും സമിതി തിരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുണ്ട്. എത്ര ലോഗോകൾ ലഭിച്ചെന്നും ലോഗോ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾ ആരൊക്കെയെന്നും വെളിപ്പെടുത്താൻ സർവകലാശാലാ അധികൃതർ തയ്യാറായിട്ടില്ല.

ഇതിനിടെ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് നിവേദനം നൽകി.