തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാൻ തീരുമാനമായി. ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനത്തിന്റെ വര്‍ധനവിനാണ് അനുമതി. അതേസമയം ബിയറിനും വൈനും വില കൂടില്ല. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കാൻ ബെവ്കോ മദ്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതൽ നിലവില്‍ വരും. വില വർധന ആവശ്യപ്പെട്ട് മദ്യ കമ്പനികൾ വെബ്കോയെ സമീപിച്ചിരുന്നു. അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയിലുണ്ടായ വർധന ചൂണ്ടിക്കാട്ടിയാണ് മദ്യ കമ്പനികൾ വില കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ബെവികോയുമായി നിലവിൽ കരാറുള്ള കമ്പനികൾക്കാണ് ഏഴു ശതമാനം വരെ വില വർധനയ്ക്ക് അനുമതി നൽകിയത്. ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ 5 ശതമാനം കുറച്ച് കരാര്‍ നല്‍കും. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. ബെവ്‌കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചു. മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
—