1755 കോടി രൂപ സ്വന്തം; പക്ഷെ ഒരു രൂപ പോലും എടുക്കാന്‍ കഴിയാതെ ഉടമ

    വേദനിക്കുന്ന കോടീശ്വരന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാവുന്ന ഒരാളാണ് ഇദ്ദേഹം. സ്വന്തമായി കോടികള്‍ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസാണ് ഈ അപൂര്‍വ വിധി നേരിടുന്നത്.

    2011ല്‍ ഒരു എക്‌സ്‌പ്ലെയ്നര്‍ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്‌കോയിനുകള്‍ നേടുകയുണ്ടായി. ശേഷം അതൊരു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകള്‍ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്.

    ഇനി ആ പണം നേടണമെങ്കില്‍ ഒരു കടലാസ്സു കഷ്ണം അദ്ദേഹത്തിന്റെ കയ്യില്‍ മടങ്ങിയെത്തണം. അതിലാണ് പാസ്സ്വേര്‍ഡ്.

    പത്തു തവണയാണ് ഈ പാസ്സ്വേര്‍ഡ് ശ്രമിക്കാന്‍ കഴിയുക. അതില്‍ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കട്ടിലില്‍ കിടന്നു കൊണ്ട് അദ്ദേഹം അതേക്കുറിച്ച് ചിന്തിക്കുകയും ഉടനെ മനസ്സില്‍ വരുന്ന പാസ്സ്വേര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ നിരാശയായിരിക്കും ഫലം.

    സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്സ്വേര്‍ഡുകള്‍ എല്ലാം ശ്രമിച്ച് പരാജയപ്പെട്ടു. സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ലോകത്തിന്റെ പല ഭാഗത്തുണ്ടെന്നറിയുന്നു.

    വര്‍ഷങ്ങളായി ഒരു പാസ്സ്വേര്‍ഡ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസില്‍ നിന്നുള്ള സംരംഭകന്‍ ബ്രാഡ് യാസര്‍ പറഞ്ഞു.

    സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്സ്വേര്‍ഡ് എടുത്തു നല്‍കാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ അലക്‌സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാള്‍ പ്രതിഫലമായി ചോദിക്കുന്നത്.