കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലേറി ഒരു മാസമാകുന്നതിന് മുൻപു തന്നെ സി പി എമ്മിന്കനത്ത തിരിച്ചടി നൽകി കൊണ്ടാണ് ആറാം ഡിവിഷൻ കൗൺസിലറർ എം.എ.എച്ച് അഷറഫ് പാർട്ടി വിട്ടത്. സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ അഷറഫ് വോട്ട് അസാധുവാക്കിയിരുന്നു. എന്നാൽ ഇന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ നഗരാസൂത്രണ കമ്മിറ്റിയിലേക്ക് എൽ.ഡി.എഫ്. സ്വതന്ത്രന് വോട്ട് ചെയ്ത ശേഷമായിരുന്നു രാജി.കൗൺസിലിലെ സീനിയർ അംഗമായ തന്നെ പരിഗണിക്കാത്തതിൽ അഷറഫ് തൻ്റെ പ്രതിഷേധം പാർട്ടിയെ അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലെ ആർക്കും അഷറഫിനെ അറിയില്ലെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫ്. റിബലായി ജയിച്ച സലിൽ മോനെ നഗരാസൂത്രണ സ്ഥിരം സമിതിയിൽ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണയ്ക്കാനായിരുന്നു സി.പി.എം. തീരുമാനം. സലിൽ മോൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പാർട്ടിക്ക് എം.എച്ച്.എം. അഷറഫ് രാജിക്കത്ത് നൽകി. കത്തിലെ വരികൾ ‘പ്രീയ സഖാവ് റിയാദിൻ്റെ ശ്രദ്ധയിലേക്ക്,
ഞാനും എൻ്റെ ഭാര്യ സുനിത അഷറഫും 2005 മുതൽ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വർഷം കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സഖാവ് മണിശങ്കർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഈ പിന്തുണ നൽകിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ സി പി എമ്മിൽ വന്നിട്ടുള്ളൂ . പക്ഷേ എന്നെ ജില്ലാ കമ്മിറ്റിയിൽ അരും അറിയില്ലെന്ന സത്യം മനസ്സിലാക്കിയതു മുതൽ ഞാൻ മാനസികമായി വല്ലാത്ത സമ്മർദ്ദത്തിലാണ്. ആയതു കൊണ്ട് ഞാൻ പാർട്ടി മെംബർഷിപ്പും ബന്ധപ്പെട്ട മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വവും രാജിവച്ചതായി അറിയിക്കുന്നു. ഇതു വരെ നൽകിയ എല്ലാ സഹായത്തിനും നന്ദി.എന്ന് വിശ്വസ്തതയോടെ എം.എച്ച്.എം. അഷറഫ് (അച്ചു) ‘