സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ:മുല്ലപ്പള്ളി

സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഫലം.തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും ഇതേ ധാരണ തുടരുകയാണ്. ഇക്കാര്യം പലതവണ താന്‍ ചൂണ്ടിക്കാട്ടിയതാണ്.സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്തഭാരതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 285 വോട്ടിന് വിജയിച്ച ഡിവിഷനാണ് തില്ലങ്കേരി. അന്ന് ബിജെപിക്ക് ഇവിടെ 3333 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയാണ്  തില്ലങ്കേരി ഡിവിഷനില്‍ വിജയിച്ചത്.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ബിജെപിയ്ക്ക് 2000 വോട്ടിന്റെ കുറവും ഉണ്ടായി.സിപിഎമ്മിന്റെ അട്ടിമറി വിജയവും ബിജെപിയുടെ വോട്ടു ചോര്‍ച്ചയും വ്യക്തമാക്കുന്നത് ഇരുവരും തമ്മിലുള്ള വോട്ട് തിരിമറിയാണെന്നും   മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിനേയും ബിജെപിയേയും കൂട്ടിയിണക്കുന്ന പാലമായി കുറെക്കാലമായി താന്‍ പ്രവര്‍ത്തിക്കുന്നെന്ന് ആര്‍ എസ് എസ് നേതാവായ വത്സന്‍ തില്ലങ്കേരി ഒരു പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ബിജെപിയും സിപിഎമ്മും വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ  ഇതുവരെ നിഷേധിച്ചിട്ടുമില്ല.അതേ ആര്‍ എസ് എസ് നേതാവിന്റെ ജന്മനാട്ടിലാണ് ബിജെപിയുടെ സഹായത്തോടെ സിപിഎം അട്ടിമറി വിജയം നേടിയത്. തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മും ബിജെപിയും നടത്തിയ പരീക്ഷണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാനാണ് നീക്കം.ഇത് കേരളത്തിലെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം നടത്തുന്ന അഴിമതി,സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ക്കടത്ത്,മയക്കുമരുന്നു കച്ചവടം തുടങ്ങിയ രാജ്യദ്രോഹ കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കുന്ന  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്.ഇത് സിപിഎമ്മും ബിജെപി ദേശീയ നേതൃത്വവും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.നിര്‍ണ്ണായകമായ തെളിവുകള്‍ നശിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.സുപ്രീംകോടതിയില്‍ ഇരിക്കുന്ന ലാവ്‌ലിന് കേസും സമാനമായ രീതിയില്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ തുടര്‍ച്ചയായി മാറ്റിവയ്ക്കുകയാണ്.ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ സിപിഎം ബിജെപിയും തമ്മിലുള്ള ആപല്‍ക്കരമായ ധാരണ വ്യക്തമാകും.ഇത് അപകടകരമായ സ്ഥതിയാണ്. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടിയ പശ്ചിമ ബംഗാള്‍ സിപിഎം ഘടകത്തിന്റെ നിലപാടിന് കടകവിരുദ്ധമായ സഖ്യമാണ് സിപിഎം കേരള ഘടകം സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎം എന്നും വര്‍ഗീയ ശക്തികളുമായി സമരസ്സപ്പെട്ട് മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ്. സിപിഎമ്മിന്റെ മതേതര മുഖം കപടമാണ്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി തരാതരം വര്‍ഗീയതയെ പുണരാന്‍ മടിയില്ലാത്തവരാണ് സിപിഎമ്മുകാര്‍. കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ വളര്‍ത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.ബിജെപി വളര്‍ന്നാലും കോണ്‍ഗ്രസ് വളരാന്‍ പാടില്ലെന്ന ആപല്‍ക്കരമായ നിലപടാണ് സിപിഎമ്മിന്റെതെന്നും മുല്ലപ്പള്ളി പറഞ്ഞു.