മേല്‍വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊട്ടാല്‍ പീഡനമല്ലെന്ന വിവാദ ഉത്തരവിട്ട ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല

    ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. മേല്‍വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കമുള്ള ഇവരുടെ ഉത്തരവുകള്‍ വിവാദമായിരുന്നു.

    ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍ വി രമണയും രോഹിങ്ടണ്‍ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്.

    പോക്സോ കേസുകളില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19ന് ഇവര്‍ പുറപ്പെടുവിച്ച വിധിയാണ് വലിയ കോളിളക്കം സൃഷ്ടിച്ചത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.

    പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിധിയും പിന്നാലെ പുറപ്പടുവിച്ചു. 2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2007ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം തുടങ്ങിയത്.

    കഴിഞ്ഞ ദിവസം വീണ്ടും വിവാദത്തിന് തിരികൊളുത്തി ജഡ്ജി പുതിയ ഉത്തരവിട്ടു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര നിരീക്ഷണം. ഒരാള്‍ക്ക് തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധി ന്യായത്തില്‍ പുഷ്പ ഗനേഡിവാല പറയുന്നു.

    2013 ജൂലെയില്‍ അയല്‍വാസിയായ സൂരജ് കാസര്‍കര്‍ എന്ന യുവാവ് 15 വയസ് മാത്രമുള്ള തന്റെ മകളെ വീട്ടില്‍ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് കേസ് ഫയല്‍ ചെയ്തത്.  അയല്‍വാസിയായ പ്രതി മദ്യലഹരിയില്‍ സംഭവദിവസം രാത്രി 9.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്തുവെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അമ്മയടക്കമുള്ളവര്‍ സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്നും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും സിംഗിള്‍ ബെഞ്ച് റദ്ദാക്കി.