പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സ്ഥലം എം.എൽ.എ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം മണി. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്. പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജോസ് കെ. മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.
“നിയമസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കും”- മന്ത്രി പറഞ്ഞു.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം ഇടതു മുന്നണിയിൽ എത്തിയതിനു പിന്നാലെ പാലാ സീറ്റില്‍ മാണി സി. കാപ്പന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇടതു മുന്നണിയിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് മന്ത്രി എം.എം മണിയുടെ പ്രതികരണം.