ഇന്ത്യൻ നിർമ്മിത ടാബിൽ ബജറ്റ് വായിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ; ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റ്

    ന്യൂഡൽഹി: ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. ഇന്ത്യൻ നിർമ്മിത ടാബിലാണ് ധനമന്ത്രി ബജറ്റ് വായിക്കുന്നത്. ഇത്തവണത്തേത് കടലാസ് രഹിത ബജറ്റായിരിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.  സാധാരണയായി ധനമന്ത്രിമാർ പാർലമെന്റിൽ കൊണ്ടു വരാറുള്ള ബജറ്റ് പെട്ടിക്ക് പകരം ടാബുമായാണ് നിർമ്മല സിതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയത്.

    ബജറ്റ് പെട്ടിക്ക് പകരം ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച ചുവന്ന പെട്ടിയിൽ ടാബ്‌ലെറ്റാമായാണ് ധനമന്ത്രി പാർലമെന്റിൽ എഥ്തിയത്. സർക്കാരിന്റെ ആത്മനിർഭർ ഭാരത് സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നിർമ്മിത ടാബ്‌ലെറ്റാണ് ധനമന്ത്രി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.

    കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. . രണ്ട് വാക്സീനുകൾ കൂടി ഉടൻ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിർഭർ ഭാരത് തുടരും. സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള പരിപാടികൾ തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

    പ്രാഥമിക തലം മുതൽ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തമാക്കാൻ ആറു വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. വായു മലിനീകരണം ചെറുക്കാൻ 42 നഗര കേന്ദ്രങ്ങൾക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

    ഈ വർഷം 11,000 കിലോമീറ്റർ ദേശീയ പാത കൂടി പൂർത്തിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാൾ സംസ്ഥാനങ്ങൾക്കും വൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ  65,000 കോടിയുടെ റോഡുകള്‍ നിർമ്മിക്കും. കൊല്ലം-മധുര ഇടനാഴിയും പ്രഖ്യാപിച്ചു. മുംബൈ- കന്യാകുമാരി പാതയ്ക്കും 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുംബൈ-കന്യാകുമാരി ഇടനാഴി കേരളം വഴിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ആസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വലിയ പദ്ധതികൾ പ്രഖ്യാപിച്ചു.