എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്’; വിസിക്ക് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിദഗ്ധരുടെ കത്ത്

    കോഴിക്കോട്: കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ ചേര്‍ന്ന് വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി. ഡോ. ഉമര്‍ തറമേലിന് പുറമെ കെ എം ഭരതന്‍, പി പവിത്രന്‍ എന്നിവരാണ് കത്ത് നല്‍കിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തില്‍ വ്യക്തമാക്കുന്നു.

    ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയ വിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

    നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് ഡോ. ഉമര്‍ തറമേല്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്കിലിട്ട കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേല്‍ സബ്ജക്ട് എക്‌സ്പര്‍ട്ടായി നിയമനപ്രക്രിയകളില്‍ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം.

    ഉമര്‍ തറമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ‘സബ്ജെക്ട് എക്സ്പെര്‍ട്ട്’ പണി നിര്‍ത്തി.

    ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധന്‍, എന്നാണ്.കോളേജുകളിലോ സര്‍വകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തില്‍ പ്രവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാര്‍ഥികളുടെ മികവ് നോക്കി വിദഗ്ധര്‍ നല്‍കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണം നിയമനം നടത്തണമെന്നുമാണ്, സര്‍വകലാ /യു ജി സി ചട്ടങ്ങള്‍. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.അധ്യാപന ജീവിതത്തില്‍ ഏറെ കലാലയങ്ങളില്‍ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്വപ്നത്തില്‍പോലും നിനയ്ക്കാത്ത മട്ടില്‍, റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സര്‍വകലാശാലയില്‍നിന്നും ഇതാ ദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമര്‍ശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ ഇനിയും ഇപ്പണിക്ക് ഈയുള്ളവന്‍ ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു

    എന്ന് വിനീത വിധേയന്‍

    സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരുള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും എന്നാല്‍ ബാഹ്യസമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നും ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിര്‍ഖാനും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സംസ്‌കൃത സര്‍വ്വകലാശാലാ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21ന് ഇന്റര്‍വ്യു നടന്നു. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്.