‘നിയമ നിർമ്മാണം നടത്തണം’; പിൻവാതിൽ നിയമനം ലോക്‌സഭയിൽ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് പ്രേമചന്ദ്രൻ വിഷയം ഉന്നയിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുളളപ്പോള്‍ അതില്‍ നിന്നും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാതെ പിന്‍വാതിലുടെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളേയും പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തവുമായി ബന്ധമുളളവരേയും അനധികൃതമായി നിയമിക്കുകയാണെന്ന് എം.പി ആരോപിച്ചു.

ഭരണകാലാവധി അവസാനിക്കുന്ന സമയത്താണ് കേരള സര്‍ക്കാരിന്റെ ഈ നടപടി. ആയിരകണക്കിനു പേരെയാണ് നിയമവിരുദ്ധമായി മന്ത്രിസഭയുടെ അവസാന നാളുകളില്‍ സ്ഥിരപ്പെടുത്തുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്. നീണ്ടകാലത്തെ പ്രയ്തനത്തിലൂടെ നേടിയെടുത്ത യോഗ്യതയെ അംഗീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിന്‍റെ നയത്തിനെ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥീകള്‍ ആത്മഹത്യാശ്രമം നടത്തുന്ന തരത്തില്‍ കേരളത്തില്‍ സമയം ആളിക്കത്തുകയാണ്.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സി സങ്കീര്‍ണ്ണമായ പരീക്ഷകളിലൂടെ യോഗ്യരാണെന്നു കണ്ടെത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അവരെ ഒഴിവാക്കി സ്വജനപക്ഷപാതം നടത്തി ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം നിയമവ്യവസ്ഥകളുടെ ലംഘനവും ഭരണഘടനാനുസൃതമായി സ്ഥാപിതമായിരിക്കുന്ന പിഎസ്സി യുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതുമാണ്.

ഭരണകാലാവധി തീരുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഒഴിവുകള്‍ വേണ്ടപ്പെട്ടവരെ മാത്രം നിയമിക്കുവാന്‍ വേണ്ടി സ്ഥിരപ്പെടുത്തുന്നത് നീതി നിഷേധമാണ്. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പിഎസ്സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കുവാനും പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കാനും ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്നും എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.