പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം; അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് യൂത്ത് കോൺഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥനുമാണ് നിരാഹാര സമരം ആരംഭിച്ചത്.

ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടർ ചർച്ചകൾക്കുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. വിവിധ വിഭാഗങ്ങളിൽ ആറുമാസത്തിൽ കൂടുതൽ ജോലിചെയ്യുന്ന താൽക്കാലികകാരെ പിരിച്ചുവിട്ട് പുതിയ തസ്തികകൾ നിർമ്മിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് സർക്കാർ നിലപാട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉദ്യോഗാർഥികളുടെ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തത്.

സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. പിൻവാതിൽ വഴി ബന്ധുക്കൾക്കും പാർട്ടിക്കാർക്കും സർക്കാർ ജോലി നൽകുന്നു. മന്ത്രിമാർ സമരത്തെ അധിക്ഷേപിക്കുന്നു. സമരക്കാരെ രാഷ്ട്രീയക്കാരായി ചാപ്പകുത്തുന്നു. കർഷകനെ ആക്ഷേപിക്കുന്ന
മോദിയും യുവാക്കളെ അധിക്ഷേപിക്കുന്ന പിണറായിയും ഒന്നാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാരസമരം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കി. ഉദ്യോഗാർഥികളുടെ കാര്യത്തിൽ പിണറായി വിജയൻ ദുരഭിമാനം വെടിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.