‘വിശ്വാസ്യതയില്ലാത്ത കടലാസുകാട്ടി ആരോപണമുന്നയിക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴില്‍’: എ. വിജയരാഘവന്‍

    മലപ്പുറം: വിശ്വാസ്യതയില്ലാത്ത എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണമുന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്ന് സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേത്. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. ട്രോളര്‍ കരാര്‍ വിവാദത്തില്‍ കൂടുതല്‍ രേഖകളുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയരാഘവന്റെ പ്രതികരണം. കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രവും സ്ഥലം അനുവദിച്ച രേഖയും ചെന്നിത്തല രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

    പ്രളയകാലത്തും കോവിഡ് കാലത്തും ചെന്നിത്തല  അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നു എന്നേ ഉള്ളൂ. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന്  സര്‍ക്കാരിന് ഒരു നയമുണ്ട്. മുഖ്യമന്ത്രി അക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

    മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേര്‍ന്നുപോകുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളെ ചേര്‍ത്തുപിടിക്കുന്നു. വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    യുഡിഎഫിന്റെ ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ വിലയില്‍ പത്തുരൂപയുടെ വര്‍ധനവുണ്ടായി. 100 രൂപയുടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി. അതൊന്നും ചെന്നിത്തലയുടെ യാത്രയില്‍ സ്പര്‍ശിക്കുന്നില്ല. പിണറായി വിജയനെ വ്യക്തിപരമായും സര്‍ക്കാരിനെതിരെയും ആക്ഷേപങ്ങളും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്നും വിജയരാഘവന്‍ പറഞ്ഞു.