ഉദ്യോഗാർത്ഥികളുടെ സമരം; വിശദീകരണ യോഗവുമായി ഡി വൈ എഫ് ഐ

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങള്‍ നടത്തും.. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പി എസ് സി വഴി ജോലി ലഭിച്ചവര്‍ക്ക് സ്വീകരണമൊരുക്കാനും പദ്ധതിയിടുന്നുണ്ട്.

ഇടത് സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകള്‍ പി എസ് സി നല്‍കിയെന്നാണ് പാർട്ടി വിശദീകരിക്കുന്നത്. 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പടെ 44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും നടത്തിയതായും നേതാക്കള്‍ പറയുന്നു.

സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുളള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഈ കാര്യങ്ങള്‍ മറച്ചുവച്ച് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളളതാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കണക്കുകള്‍ ജനങ്ങളോട് വിശദീകരിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അനിശ്ചിതമായി നീട്ടിയാല്‍ ജോലി കാത്തിരിക്കുന്നവരെ അതു ബാധിക്കുമെന്ന് യുവാക്കളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടക്കാത്തതിന്റെ കണക്കുകളും യോഗത്തില്‍ വിശദീകരിക്കും. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനുളള രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും