ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത് ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജികത്ത് കൈമാറി.

നാല് വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ ബിജെപി നേതൃത്വത്തിന് നന്ദിയറിക്കുന്നതായി രാജിവെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാവത്ത് പറഞ്ഞു. താനൊരു ചെറു ഗ്രാമത്തിലാണ് ജനിച്ചത്. ഇത്രയധികം ബഹുമാനവും അവസരങ്ങളും ഒരു ചെറുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് നല്‍കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകക്ഷിയായ ബി.ജെ.പിയില്‍ കലാപങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പല എം.എല്‍.എമാരും ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം റാവത്തിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.