മദ്യസല്‍ക്കാരം തടയാന്‍ എക്സൈസ് ഉദ്യോഗസ്ഥരെത്തും

ഇനി വിവാഹ വീടുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ബോധവത്കരണ ക്ലാസ് 

എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള അടിയന്തര സര്‍ക്കുലറിലാണ് ഋഷിരാജ് സിംഗിന്‍െറ ഈ നിര്‍ദ്ദേശം 

കോഴിക്കോട് – വിവാഹ വീട്ടുകാര്‍ ജാഗ്രതൈ. എക്സൈസ് ഉദ്യോഗസ്ഥര്‍ ഏതു സമയവും നിങ്ങളുടെ വീട്ടില്‍ എത്തിയേക്കാം. മദ്യസല്‍ക്കാരത്തിനെതിരെ ബോധവത്കരിക്കാനും മുന്നറിയിപ്പ് നല്‍കാനും മുഴുവന്‍ വിവാഹവീടുകളിലും നേരിട്ടു ചെല്ലാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കീഴ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശം നല്‍കി. ജനുവരി മൂന്നിനാണ് എക്സൈസ് കമ്മീഷണര്‍ സംസ്ഥാനത്തെ മുഴുവന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

ലഹരിവിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി വിവാഹ വീടുകളില്‍ നാലു ദിവസം മുമ്പെങ്കിലും പോയി മദ്യസല്‍ക്കാരത്തിന്‍റെ ദൂഷ്യഫലങ്ങളും നിയമപരമായ മുന്നറിയിപ്പും നല്‍കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്. ലഹരി വിരുദ്ധ ബോധവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണത്രേ ഈ നടപടി. എക്സൈസ് മന്ത്രിയുടെ മേലെഴുത്തോടെ ലഭിച്ച നിവേദനത്തിന്‍റെ തുടര്‍ നടപടിയാണിതെന്നും ഇതിലൂടെ മദ്യാസക്തിയിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് ഇല്ലാതാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കമ്മീഷണറുടെ ഈ പുതിയ സര്‍ക്കുലര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. വിവാഹ വീടുകള്‍ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നും ഉദ്യോഗസ്ഥരെ വീട്ടുകാര്‍ ഏതു രീതിയില്‍ സ്വീകരിക്കുമെന്നതും ചോദ്യമാണ്. പരിമിതമായ അംഗബലമുള്ള എക്സൈസ് സേനയ്ക്ക് നാട്ടിലെ മുഴുവന്‍ വിവാഹവീടുകളും കണഅടെത്തി ബോധവത്കരണം നടത്താന്‍ എങ്ങനെ കഴിയുമെന്നതും കണ്ടറിയണം.

ഒരുഭാഗത്ത് വ്യവസ്ഥാപിതമായ മദ്യവിതരണവും മറുഭാഗത്ത് മദ്യത്തിനെതിരെയുള്ള വ്യാപക ബോധവത്കരണവും മുന്നറിയിപ്പും ഒരു പോലെ സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകേണ്ട ദുരവസ്ഥയിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.