ആത്മഹത്യ ഭീഷണി; കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി

തൊടുപുഴ: തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരന്റ ആത്മഹത്യ ഭീഷണി. കരാര്‍ ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വെള്ളത്തൂവല്‍ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.

കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കയ്യില്‍ ലൈറ്റര്‍ പിടിച്ച ശേഷമായിരുന്നു ഭീഷണി.

തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

മൊത്തം ഒരു കോടി രൂപയാണ് നാല് പ്രവര്‍ത്തികളിലായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്ല് നല്‍കിയത്.