ഇരട്ടവോട്ട്:ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി:ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമര്‍പ്പിച്ച മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ എന്നിവരുടെ കാര്യത്തില്‍ ബി എല്‍ ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിംഗ് സമയത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരം വോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. അതോടൊപ്പം അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. കൈയില്‍ മഷി രേഖപ്പെടുത്തുകയും ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മാര്‍ഗരേഖയാണ് കോടതി പൂര്‍ണമായും അംഗീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

തപാല്‍ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിലും ഹൈക്കോടതി ഇടപെട്ടു. പോസ്റ്റല്‍ വോട്ടുകള്‍ വിവിപാറ്റ് മെഷീനുകള്‍ക്കൊപ്പം സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സ്ഥാനാര്‍ത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ആയിരിക്കണം പോസ്റ്റല്‍ ബാലറ്റ് ബോക്‌സുകള്‍ സീല്‍ ചെയ്യേണ്ടത്. ഈ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. .

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു.