കഴക്കൂട്ടം ഇനി ഡോ. എസ്.എസ് ലാലിലൂടെ ഇരട്ടി വേ​ഗത്തിൽ സ്മാർട്ടാകുമെന്ന് ഡോ. ശശി തരൂർ എംപി

    തിരുവനന്തപുരം; ഐടി ന​ഗരമായ കഴക്കൂട്ടം ഡോ.എസ്.എസ് ലാലിലൂടെ ഇരട്ടി വേ​ഗത്തിൽ സ്മാർട്ട് ആകുമെന്ന് ഡോ. ശശി തരൂർ.എം.പി പറഞ്ഞു. സ്ഥലം എം.പി എന്ന നിലയിൽ തന്റേയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ഡോ. എസ്.എസ് ലാലിന്റേയും ചേർന്നുള്ള ലോകോത്തരമായ കാഴ്ചപ്പാട് കഴക്കൂട്ടത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നും തരൂർ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി ആറ്റിപ്ര പ്രദേശത്ത് വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥിയോടൊപ്പം വാഹന പ്രചരണം നടത്തവെ വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

    കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടർമാർ എന്നും വികസന പരമായി ചിന്തിക്കുന്നവരാണ്. തങ്ങളുടെ മണ്ഡലത്തിലെത്തിയ ലോകോത്തര സ്ഥാപനങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരുമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ തങ്ങളുടെ മക്കൾക്കും വേണമെന്ന് ചിന്തിക്കുന്നവർക്ക് ഡോ. എസ്.എസ് ലാലിന്റെ വികസന കാഴ്ചപ്പാട് എന്നും മുതൽക്കൂട്ടാണെന്നും തരൂർ പറഞ്ഞു.

    രാവിലെ തന്നെ കഴക്കൂട്ടത്തെ തീരദേശ മേഖലയായ വേളിക്കടപ്പുറത്ത് എത്തി മത്സ്യതൊഴിലാളികളുമായി സംവദിച്ച ഡോ.എസ്.എസ് ലാൽ നിലവിലെ തീരദേശ ജനതയുടെ ആശങ്കകൾ കേട്ടറിഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ആഴക്കടൽ മത്സ്യ ബന്ധനക്കരാറിൽ ആശങ്ക അറിയച്ച മത്സ്യതൊഴിലാളികൾക്ക് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കരാർ റദ്ദാക്കി മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി പദ്ധതി ആവിഷ്കരിക്കുമെന്നും ഡോ.എസ്.എസ്. ലാൽ ഉറപ്പ് നൽകി. തുടർന്ന് പൗണ്ട്കടവ് മണ്ഡലത്തിലേയും, ആറ്റിപ്ര മണ്ഡലത്തിലേയും പര്യടനത്തിനിടയിൽ പ്രൊഫഷണൽ കോൺ​ഗ്രസിലെ സംസ്ഥാന ഭാരവാഹികളും ഡോ.എസ്.എസ് ലാലിന്റെ പ്രചരണത്തോടൊപ്പം ചേർന്നു.